കഴിഞ്ഞ ലീവിന് നാട്ടിലെ ഒരു വൈകുന്നേരം.
ഞാനും പെങ്ങളും കോലായില്‍ ഇരുന്നു ഇളം കാറ്റുമേറ്റ് കിന്നാരം പറയുന്ന നേരം. വീട്ടില്‍ മറ്റാരുമില്ല.
ഒരു മദ്ധ്യവയസ്കയായ സ്ത്രീ കയ്യില്‍ ഒരു കനത്ത സഞ്ചിയുമായി കയറി വന്നു. കുറെ നടന്നതിന്റെയാവും,മുഖത്ത് നല്ല ക്ഷീണമുണ്ട്...
"മക്കളേ, കടലമുട്ടായ്, എള്ളുണ്ട അച്ചപ്പം...വേണോ..?"
അവര്‍ സഞ്ചി തുറന്നു ഞങ്ങളുടെ മുന്നില്‍ വെച്ചു.
"ഇന്ന് കുറേ നടന്നു...ഇപ്പൊ ആര്‍ക്കും ഇതൊന്നും വേണ്ട...കുട്ടികള്‍ക്ക് എല്ലാര്‍ക്കും ചോക്കലേറ്റും ലെയ്സും മതി..." അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഒരു ചായയെടുക്കട്ടെ..?" ഞാന്‍ ചോദിച്ചു.
"ആയിക്കോട്ടെ."എന്നും പറഞ്ഞു അവരും കോലായില്‍ ഇരുന്നു.
ചായ കുടിക്കുന്ന ചുരുങ്ങിയ സമയം കൊണ്ട് അവര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു.ഭര്‍ത്താവ് നേരത്തെ മരിച്ചു...ഒരു പാട് കഷ്ടപ്പെട്ടു രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചെങ്കിലും അവര്‍ ഇപ്പോള്‍ ബന്ധം പുലര്‍ത്താറില്ല...ഇപ്പോള്‍ ഒരു കുടുംബശ്രീ യൂണിറ്റില്‍ ഉണ്ടാക്കുന്ന ഇത് പോലുള്ള സാധങ്ങള്‍ വീട് വീടാന്തരം കയറി കച്ചവടം ചെയ്തു ജീവിക്കുന്നു. അങ്ങനെ ഒരു പാട് കാര്യങ്ങള്‍...
അവരോടു വല്ലാത്ത ആദരവ് തോന്നി........
ഞാന്‍ സഞ്ചിയില്‍ നിന്നും കുറച്ചു പാക്കറ്റുകള്‍ തെരഞ്ഞെടുത്തു. കാശ് കൊടുത്തു. അവര്‍ സംതൃപ്തിയോടെ ഇറങ്ങിപ്പോയി.
"പാവം സ്ത്രീ അല്ലേ...? ആ സ്ത്രീ ഗേറ്റ് കടന്ന് പോകവേ അവൾ പറഞ്ഞു."യാതൊരു പരിചയവുമില്ലാഞ്ഞിട്ടും അവര്‍ എന്തൊക്കെയാ നമ്മളോട് പറഞ്ഞത്."
"ഊം.... ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ആരെയെങ്കിലും കേള്‍വിക്കാരായി കിട്ടുക എന്നത് ഒരു വല്ലാത്ത അനുഭവമാണ്....."
അനുഭവസ്ഥര്‍ മനസ്സിലാക്കുന്നത്ര ആഴത്തില്‍ ഒരാളുടെ അനുഭവവും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതൊരു സത്യമാണ്.
Tuesday, 2 December 2014
കടലമുട്ടായ്, എള്ളുണ്ട അച്ചപ്പം...വേണോ..?
Subscribe to:
Post Comments (Atom)
No comments:
Post a Comment