പാക്കേജ്
----------
''മാഷെ, ഭാര്യ ഗര്‍ഭിണിയായിരിക്കുന്നു.''
ഞാൻ കുറച്ച് സങ്കടത്തോടു കൂടിയാണ് പറഞ്ഞത്.
''കുറെ കഴിഞ്ഞിട്ട് മതിയെന്ന് പരസ്പരം നിശ്ചയിച്ചതാണ്. പക്ഷേ എവിടെയോ പാളിച്ചവന്നു. മെഡിസിനും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.''
ഞാൻ ഒന്നും മറക്കാതെ തന്നെ അങ്ങ് പറഞ്ഞു. കാരണം എന്നും ഉപദേശം തന്നിരുന്നത് അധ്യാപകനല്ലാത്ത ആ മാഷാണ്.
അതിനു ഞാന്‍ എന്ത് ചെയ്യണമെന്ന ചോദ്യം സൂചിപ്പിച്ചുകൊണ്ട് മാഷ് എന്നെത്തന്നെ നോക്കി. ''ആറാം മാസമാണ്. എന്റെ ജോലിയെക്കുറിച്ച് മാഷിനറിയാമല്ലോ. അവള്‍ക്ക് ലീവെടുക്കാം. എന്നാലും അവള്‍ ഒറ്റയ്ക്ക്?''
മറുപടി പ്രതീക്ഷിച്ച് ഞാനിരുന്നു .
മാഷ്: ''മോനേ, ഒരു പാക്കേജുണ്ട്. ഏഴാം മാസത്തില്‍ തന്നെ അവിടെ അഡ്മിറ്റാക്കുക. തള്ളയേയും വയറ്റിലെ കുഞ്ഞിനേയും കൃത്യമായി പരിചരിച്ച് പ്രസവിപ്പിച്ച് പ്രസവാനന്തര സുഖചികിത്സയും കഴിഞ്ഞ് വീട്ടില്‍ എത്തിക്കും. അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയെടുത്തോളൂ.... ഇതാ."
അഡ്രസ്സും ഫോണ്‍നമ്പറും ഞാൻ പെട്ടന്ന് എഴുതി എടുത്തു യാത്രയും പറഞ്ഞു തിരിഞ്ഞു നടന്നു !!
കുറച്ചു മാസങ്ങൾക്കു ശേഷം വീണ്ടും ഞാൻ മാഷിനെ അന്വേഷിച്ചിറങ്ങി. അതാ മാഷ്.
''മാഷേ....'' ഞാൻ നീട്ടി വിളിച്ചു.
''മാഷെ, കുട്ടിക്ക് നാലു മാസം പ്രായമായി. ഭാര്യക്ക് ലീവ് നീട്ടാന്‍ പറ്റില്ല. എന്റെ ജോലിയാണെങ്കില്‍ പഴയതിലും മുകളിലായി."
മുഴുവൻ പറയാതെ തന്നെ മാഷിന് കാര്യം മനസിലായി.
മാഷ്: "മൂന്ന് വയസ്സു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പരിചാരിക രാവിലെ വീട്ടില്‍ വരും. നിങ്ങള്‍ വരുന്നതു വരെ കുട്ടിയെ അമ്മയെന്ന പോലെ നോക്കും. ഇനി ഫുള്‍ടൈം വേണമെന്നുണ്ടെങ്കില്‍ പാക്കേജിന്റെ സ്വഭാവമൊന്ന് മാറും. അഡ്രസ്സും ഫോൺ നമ്പറും കൃത്യമായി എഴുതിക്കോ.''
സന്തോഷമായി.
അന്നും അഡ്രസ്സ് എഴുതി എടുത്തു ഞാൻ പോന്നു.
മൂന്ന് കൊല്ലങ്ങള്‍ക്കു ശേഷം ഞാൻ വീണ്ടും മാഷിന്റെയടുത്ത് ചെന്നു.
"മാഷേ, കുട്ടിക്ക് നാലു വയസ്സാകാന്‍ പോകുന്നു. വിദ്യാഭ്യാസം, അത് പ്രധാന വിഷയമല്ലെ?"
മാഷ് ചെറുചിരിയോടെ പറഞ്ഞു:
''ഇത്തിരി വലിയ പാക്കേജാണ്. ഡേകെയര്‍ മുതല്‍ പ്ലസ്ടു വരെ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയാണെങ്കില്‍ നല്ല ഡിഗ്രിയെടുത്ത് കൈയില്‍ തരും . കുട്ടിയെ മാസത്തിലൊരിക്കല്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുവരാം. അല്ലെങ്കില്‍ ആഴ്ചയിലെ ലീവ് ദിനങ്ങളിൽ , അത് നിങ്ങളുടെയിഷ്ടം."
അഡ്രസ്സും വാങ്ങി ഞാനിറങ്ങി . ബഹു സന്തോഷം. അടിപൊളി പാക്കേജ്.
കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ എന്റെ അതേ ശബ്ദമുള്ള ശബ്ദം മാഷ് കേൾക്കുന്നത് . മാഷിന്റെ കാഴ്ചക്ക് മങ്ങലേറ്റതുകൊണ്ട് എന്റെ മകനെ മാഷ് സൂക്ഷിച്ചുനോക്കി.
മകൻ: ''മാഷെ, പപ്പ മാഷിനെക്കുറിച്ച് പറയാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ മകനാണ്.'' ചെറുപ്പക്കാരന്‍ പരിചയപ്പെടുത്തി.
അടുത്ത സംസാരത്തിനു വേണ്ടി മാഷ് കാതോര്‍ത്തു.
''പപ്പയ്ക്കും മമ്മിക്കും പ്രായമായി. ജെനറേഷൻ ഗ്യാപ്, ഓർമ്മക്കുറവ്, ഓവർ സംസാരം.... ഏതാണ്ട് കുട്ടികളുടെ പിടിവാശി"
മകൻ തുടർന്നു. " എനിക്കാണേൽ കൊള്ളാവുന്ന ഒരു കമ്പനീലാ ജോലി. തീരെ സമയമില്ല. എന്റെ ഭാര്യക്കാണെങ്കില്‍ അഡ്ജസ്റ്റ് ചെയ്തുപോകാനും പ്രയാസം. അവൾക്കും ജോലിയുണ്ട്. ഇവരേ...... ''
മാഷിന് കാര്യം ബോധ്യമായി.
''നല്ല പരിചരണത്തോടെ മരിക്കുന്നതു വരെ നോക്കുന്ന ഒരു പാക്കേജുണ്ട്. പലരും അതിനെ വൃദ്ധ സദനം എന്ന് പറയും. പിന്നെ മരിച്ചാല്‍ അതാത് മതപ്രകാരം എല്ലാ കര്‍മത്തോടുകൂടി സംസ്‌കരിക്കുകയും ചെയ്യും. നിങ്ങള്‍ സമ്മതിച്ചാല്‍, നിങ്ങളവരെ വിസിറ്റ് ചെയ്താലും ഇല്ലെങ്കിലും ആറു മാസത്തെ ഫീസ് മുന്‍കൂര്‍ അടയ്ക്കണം''.
അഡ്രസ്സെഴുതാന്‍ വേണ്ടി മകന്‍ പേനയും കടലാസുമെടുത്തു.
നമ്മൾ എന്താണോ നമ്മുടെ മക്കൾക്ക് കൊടുക്കുന്നത് അതിന്റെ ആകെ തുകയാണ് നമ്മൾക്ക് തിരിച്ചു കിട്ടുന്നത്. ത്യാഗവും സഹനവും ക്ഷമയും നിറഞ്ഞ സ്നേഹമായിരിക്കണം നമ്മുടെ കുഞ്ഞുങ്ങൾ നമ്മിൽ നിന്നും അനുഭവിക്കേണ്ടത്. എങ്കിലേ ആ സ്നേഹം വാർദ്ധക്യത്തിൽ നമുക്ക് ആഗ്രഹിക്കാനാവൂ. നിറമുള്ള സ്വപ്നങ്ങളും നിലാവുള്ള രാത്രികളും നേരുന്നു.👆🏻👆🏻👆🏻
visit :-
No comments:
Post a Comment