Saturday, 4 June 2016

തന്നേക്കാള്‍ പത്ത് വയസ്സിന് ഇളയതായ തന്‍റെ കുഞ്ഞനിയന്‍ ഏതോ ഒരു പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോയി റെജിസ്റ്റര്‍ മാര്യേജ് ചെയ്തെന്ന വിവരമറിഞ്ഞ് സുരേഷ് തന്‍റെ പണി മതിയാക്കി സൈക്കിളുമെടുത്ത് വീട്ടിലേക്ക് കുതിച്ചു......

മുപ്പത്തിയഞ്ച് വയസ്സായിട്ടും പെണ്ണുശരിയാവാതെപുരനിറഞ്ഞുകവിഞ്ഞു നില്‍ക്കുന്ന സുരേഷിന് ഇതറിഞ്ഞുള്ള സങ്കടവും വേദനയും സഹിക്കാവുന്നതിലപ്പുറമായിരുന്നു....

തുടയില്‍ കീറലുള്ള നരച്ച മൂന്ന് ജീന്‍സും , രണ്ട് ജോഡി ഷൂസും , രണ്ട് ജോഡി ജോക്കിയുടെ ജട്ടിയും , ഒരു കൂളിംങ് ഗ്ലാസ്സും , ഒരു മൊബൈലും , അടവ് തെറ്റിയിട്ട് സേട്ട് പിടിക്കാറായ ഒരു ബൈക്കും മാത്രം സമ്പാദ്യമുള്ള അവനെന്ത് ധൈര്യത്തിലാണ് ഈ പണി ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും സുരേഷിന് മനസ്സിലായില്ല..

അവനെന്ത് പറഞ്ഞാലും , അവനെന്ത് തെറ്റ് ചെയ്താലും അവന്‍ കൊച്ച് കുട്ടിയല്ലേ എന്ന് പറഞ്ഞ് അവനെ കൊഞ്ചിക്കാറുള്ള അമ്മ അവനെ ഇപ്പോള്‍ വീട്ടില്‍ നിന്ന് അടിച്ചിറക്കിയിട്ടുണ്ടാവും എന്ന് കരുതി വീട്ടിലേക്ക് ഓടി ചെന്ന സുരേഷ് ആ കാഴ്ച്ച കണ്ട് ഞെട്ടി...

സന്തോഷത്തോടെ ഒരു ഞാലിപ്പൂവന്‍ പഴം തൊലിയുരിഞ്ഞ് കസേരയിലിരിക്കുന്ന വധൂവരന്‍മാരുടെ വായയില്‍ വച്ച് കൊടുത്ത് അവരെ സത്ക്കരിക്കുകയാണ് അമ്മ... ചുറ്റും കാഴ്ച്ചക്കാരായി കുറച്ച് അയല്‍ക്കാരുമുണ്ട്...

കല്ല്യാണം കഴിപ്പിച്ച് വിട്ട ഒരേയൊരു പെങ്ങള്‍ തൊട്ടടുത്ത് നില്‍പ്പുണ്ട്... അവള്‍ സുരേഷിനെ കണ്ടതും പറഞ്ഞു ' ദേ വല്ല്യേട്ടന്‍ വന്നല്ലോ ' എന്ന്...

അനിയന്‍റെ കല്ല്യാണം കഴിഞ്ഞതറിഞ്ഞ് ഓടിപ്പിടിച്ച് വന്നതാണവള്‍... ഇന്ന് തനിക്കൊരു പെണ്ണ് കാണാന്‍ കൂടെ വരാമോന്ന് ഇന്നലെ വിളിച്ച് ചോദിച്ചപ്പോള്‍ അളിയന് വയറിളക്കമായതോണ്ട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ അവളാണ് ഇപ്പോ ഇവിടെ നില്‍ക്കുന്നതെന്ന് സുരേഷ് മനസ്സിലോര്‍ത്തു...

വധൂവരന്മാരെ ഒന്ന് നോക്കി , ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി സുരേഷ് തന്‍റെ മുറിയിലേക്ക് പോയി കതകടച്ചു....

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ചന്‍ മരിച്ചതും , പിന്നെ കുടുംബം പോറ്റാന്‍ കല്ലു ചെത്താനിറങ്ങിയതും , ഒാല വീട് മാറ്റി ഓടിട്ട വീട് പണിതതും , പെങ്ങളെ മാന്യമായി കെട്ടിച്ച് വിട്ടതും , ഇതിനെല്ലാം വേണ്ടി താന്‍ നേരിട്ട കഷ്ടപ്പാടുകളും , വിഷമങ്ങളും ഒരു സിനിമാ കഥപോലെ സുരേഷിന്‍റെ മനസ്സില്‍ മിന്നിമറഞ്ഞു...

ആ ഓര്‍മ്മകള്‍ കണ്ണ് നിറച്ചതിനിടയിലാണ് പുറത്ത് നിന്ന് ആരോ അമ്മയോട് ചോദിച്ചത് ''മൂത്ത മോന് ഇതുവരെ പെണ്ണൊന്നും ശരിയായില്ലേ '' എന്ന്.

''അവനതിന് കാണുന്ന കുട്ടികളെ വല്ലതും പറ്റണ്ടേ , നൂറു കൂട്ടം സങ്കല്പങ്ങളല്ലേ അവന് ' എന്നുള്ള അമ്മയുടെ മറുപടി കേട്ട് പെണ്ണുങ്ങളെല്ലാരും കൂടി പൊട്ടിച്ചിരിക്കുന്നത് അകത്തിരുന്ന് സുരേഷ് കേട്ടു...

ഒരുപാട് കുട്ടികളെ പോയി പെണ്ണ് കണ്ടു.. കണ്ടതില്‍ ഭൂരിഭാഗവും അവര്‍ക്കിഷ്ടമായില്ല. കാരണം പഠിപ്പും ജോലിയും തന്നെ... ഇനി അഥവാ അവര്‍ക്കിഷ്ടപ്പെട്ടതാണേല്‍ ആ കുട്ടികളെ പെങ്ങള്‍ക്ക് പറ്റില്ല.. അഥവാ പെങ്ങള്‍ക്ക് പറ്റിയാല്‍ അമ്മക്ക് പറ്റില്ല... നൂറു കൂട്ടം കുറ്റം കണ്ടു പിടിക്കും .... നിറം പോര , മുടി പോരാ , തടി പോരാ എന്നൊക്കെ . എന്നാല്‍ ഇതെല്ലാം ഒത്ത കുട്ടിയാണേല്‍ പെങ്ങള് പറയും അവളെ കണ്ടാലറിയാം അഹങ്കാരിയാണെന്ന് , അതോണ്ട് നമുക്കിത് വേണ്ടാ എന്ന്.. അങ്ങനെ വേണ്ടാന്ന് വച്ചതാണ് എല്ലാം....

ആ അമ്മയാണല്ലോ ഇപ്പോള്‍ എന്‍റെ സങ്കല്‍പ്പത്തെ കുറിച്ച് പറയുന്നതെന്നോര്‍ത്ത് , ആ പെങ്ങളാണല്ലോ ഒരു സാധാരണ കുട്ടിയായ അനിയന്‍റെ ഭാര്യയെ ഇപ്പോള്‍ സ്നേഹിച്ച് കൊല്ലുന്നതെന്നോര്‍ത്ത് , ഒരു ദീര്‍ഘനിശ്യാസം വിട്ട് സുരേഷ് വാതില്‍ തുറന്ന് പുറത്തിറങ്ങി..

അങ്ങാടിയിലേക്ക് പോവ്വാനായി സൈക്കിളുമെടുത്ത് ഇറങ്ങിയപ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ച് സുരേഷിന്‍റെ അടുത്തേക്ക് ഓടിയെത്തി കാതില്‍ പറഞ്ഞു ' നീ വരുമ്പോള്‍ കുറച്ച് പാലും പഴവും കൊണ്ട് വരണംട്ടോ , അവന്‍ കൊച്ചു കുട്ടിയല്ലേ , അവനിതൊന്നും അറിയില്ല , ഇന്നവരുടെ ആദ്യ രാത്രിയാണ് ''

നാണത്തോടെ ഇതും പറഞ്ഞ് അമ്മ പോയപ്പോള്‍ സുരേഷിന്‍റെ നെഞ്ചിനകത്തൊരു കൊള്ളിയാന്‍ മിന്നി..

ഒന്നും മിണ്ടാതെ തല താഴ്ത്തി അങ്ങാടിയിലേക്ക് പോയ സുരേഷിന് നേരിടേണ്ടി വന്നത് അനിയന്‍റെ ഒളിച്ചോട്ടത്തെകുറിച്ചുള്ള ചോദ്യങ്ങളും , കല്ല്യാണ വിശേഷങ്ങളുമായിരുന്നു...

ഇരുട്ടാവുന്നതിന് മുന്നെ വീട്ടിലേക്കെത്തിയ സുരേഷ് വേഗം ചോറുണ്ട് വാതിലടച്ച് കിടന്നു. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. പഴയ ഓടിട്ട വീടായതിനാല്‍ മുറികള്‍ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന ചുമരുകള്‍ മേല്‍ക്കൂരയോട് മുട്ടാത്തവയായിരുന്നു..

അനിയനും ഭാര്യയും ചോറുണ്ട് വാതിലടക്കുന്ന ശബ്ദം കേട്ടതും സുരേഷിന്‍റെ ഹൃദയം പടപടാ മിടിക്കാന്‍ തുടങ്ങി... ആദ്യരാത്രിയിലേക്ക് കടന്ന വധൂവരന്മാരുടെ അടക്കി പിടിച്ച സംസാരവും, പുഞ്ചിരികളും തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന സുരേഷിനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.... ഇടക്കിടെ വരുന്ന കൊലുസ്സിന്‍റെ ശബ്ദം സുരേഷിന്‍റെ കാതിലേക്ക് തുളച്ച് കയറി... സഹിക്ക വയ്യാതെ ഒടുവില്‍ സുരേഷ് ഒരു ഭ്രാന്തനെപോലെ പുതപ്പെടുത്ത് ഇരു കയ്യാലും ചെവി മൂടി തലയിണയില്‍ കടിച്ചു പിടിച്ച് കമിഴ്ന്നുകിടന്നു...

നേരം വെളുത്തു...എണീറ്റ് വാതില്‍ തുറന്ന സുരേഷ് കണ്ടത് കുളിച്ച് കുറി തൊട്ട് ഒരു കപ്പ് ചായയുമായി തന്‍റെ ഭര്‍ത്താവിന്‍റെ മുറിയിലേക്ക് പോവുന്ന അനിയന്‍റെ ഭാര്യയെയാണ്....

ഒരു കപ്പ് ചായ അടുക്കളയില്‍ പോയെടുത്ത് കോലായിലേക്ക് വന്ന സുരേഷ് കണ്ടത് , മധുവിധു രാത്രിയില്‍ മണിയറയില്‍ വിതറിയ മുല്ലപൂക്കള്‍ വടക്കേ മുറ്റത്തെ തെങ്ങിന്‍റെ ചോട്ടില് ചിതറിക്കിടക്കുന്നതാണ്....

ഒന്നും മിണ്ടാതെ വേഗം കുളിച്ച് കുപ്പായം മാറ്റി സുരേഷ് പണിക്കിറങ്ങി... അനിയന്‍റെ കല്ല്യാണം കഴിഞ്ഞതിന് ചിലവ് ചോദിച്ച ചങ്ങാതിമാരോട് സുരേഷ് ഒന്നും പറഞ്ഞില്ല..

പണി കഴിഞ്ഞ് സുരേഷ് ആദ്യം പോയത് ഒരു ഇലക്ട്രോണിക്സ് കടയിലേക്കാണ്.. ഒരു നല്ല സി. ഡി പ്ലെയറും വാങ്ങിയാണ് സുരേഷ് അന്ന് വീട്ടിലേക്ക് പോയത്..

അന്നു രാത്രി ചോറുണ്ട് ഉറക്കെ പാട്ട് വച്ച് സുരേഷ് സമാധാനത്തോടെ കിടന്നുറങ്ങി... ജനിച്ചതില്‍ ഇന്നേ വരെ ഒരു മൂളിപ്പാട്ട് പാടുകയോ , തീയേറ്ററില്‍ പോയി സിനിമ കാണുകയോ ചെയ്യാത്ത സുരേഷിന്‍റെ ഈ മാറ്റം കണ്ട് അമ്മയും പെങ്ങളും അന്തം വിട്ടു...

ദിവസങ്ങളും ആഴ്ച്ചകളും കടന്ന് പോയി. പതിവുപോലെ ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലേക്ക് വന്ന സുരേഷ് കണ്ടത് , ഭാര്യയെ എടുത്ത് വട്ടം കറക്കുന്ന തന്‍റെ കുഞ്ഞനിയനെയാണ്.. തന്നെ കണ്ടതും അനിയനവളെ താഴെയിറക്കി. അവള്‍ തെല്ലൊരു നാണത്തോടെ അകത്തേക്കോടി...

ഒന്നും മനസ്സിലാവാതെ നിന്ന സുരേഷിനോട് അടുക്കളയില്‍ നിന്ന് കൈ തുടച്ച് വന്ന അമ്മ സന്തോഷത്തോടെ പറഞ്ഞു '' എടാ നീ ഒരു വലിയച്ഛനാവാന്‍ പോവുന്നെടാ '' എന്ന്..

അത് കേട്ടിട്ടും കണ്ണുമിഴിച്ച് നിന്ന സുരേഷിന്‍റെ അരികിലേക്ക് ചെന്ന് അമ്മ മെല്ലെ പറഞ്ഞു ' എടാ അവള്‍ക്ക് വിശേഷമുണ്ടെന്ന് ''

കരയണോ ചിരിക്കണോ എന്നറിയാതെ സുരേഷ് കുറച്ച് നേരം അങ്ങനെ നിന്നു.. പിന്നെ മുറിയില്‍ പോയി കതകടച്ചു... കുറെ നേരം അവിടെയിരുന്നു...എന്തോ ആലോചിച്ചിട്ടെന്ന പോലെ കതക് തുറന്ന് പുറത്തിറങ്ങി...

അടുക്കളയിലേക്ക് നടന്നു..... അമ്മ അവിടെയുണ്ട്..

''അമ്മേ , എന്നെ കുഞ്ഞ് വല്ല്യച്ചാന്നാണോ വിളിക്കുക '' എന്ന ചോദ്യം കേട്ട് അമ്മ അതേന്ന് തലയാട്ടി. നല്ല രസമായിരിക്കുംല്ലേ അമ്മേ ഇനിയിവിടെ , കുസൃതിയും കളികളുമൊക്കെയായിട്ട് '' എന്ന കൗതുകത്തോടെയുള്ള സുരേഷിന്‍റെ ചോദ്യത്തിന് അമ്മ അതേ എന്ന് സന്തോഷത്തോടെ തലയാട്ടി...

ചെയ്യുന്ന ജോലി അവിടെയിട്ട് , എണീറ്റ് കൈ തുടച്ച് വന്ന അമ്മ സുരേഷിനോടായി പറഞ്ഞു ' നീ ഒരു അച്ഛന്‍റെ സഥാനത്ത് നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം , അത് നിന്‍റെ കടമയാണ് , ഇനി വിരുന്നു വരും , പ്രസവം വരും , ഇരുപത്തെട്ട് കെട്ട് വരും , ചോറൂണു വരും , എല്ലാം നീ വേണം മുന്നില്‍ നിന്ന് നടത്താന്‍ , അവന്‍റെ കയ്യിലെവിടെന്നാഇതിനൊക്കെ കാശ് , ചെറിയ കുട്ടിയല്ലേ അവന്‍ ''

ഇതു കേട്ട് സുരേഷ് അകത്തേക്ക് പോയി.. കുറച്ച് നേരം ആലോചിച്ചിരുന്നു.. എണീറ്റ് അയലില്‍ തൂക്കിയിട്ട ഷര്‍ട്ടിന്‍റെ കീശയില്‍ കയ്യിട്ടു.. അതില്‍ നിന്ന് കല്ല്യാണ ബ്യോക്കര്‍മാര്‍കൊടുത്ത ഒരു കെട്ട് ജാതകകുറിപ്പെടുത്തു .. അത് തിരിച്ചും മറിച്ഛും നോക്കി... എന്നിട്ട് എല്ലാം കൂടി ചുരുട്ടി കൂട്ടി പുറത്തേക്കെറിഞ്ഞു....

പണ്ടെങ്ങൊ പൂരത്തിന് വാങ്ങി ഫ്രയിം ചെയ്ത് വച്ച ഒരു കുഞ്ഞുവാവയുടെ ചിത്രം അലമാരയില്‍ സൂക്ഷിച്ച് വച്ചിട്ടുണ്ടായിരുന്നു . അതെടുത്ത് അമ്മയുടെ കയ്യില്‍ കൊടുത്ത് ഇനി ഇത് അനിയന്‍റെ മുറിയില്‍ തൂക്കണം അമ്മേന്ന് പറഞ്ഞു..

ഫോട്ടോ കയ്യില്‍ വാങ്ങി അമ്മ പറഞ്ഞു '' നീ ഇനി പഴയതുപോലെ ഒന്നും അയാല്‍ പോരാ , എന്നും ഇങ്ങനെ രണ്ടു പേര്‍ക്കും കൂടി ഒരു വീട്ടില്‍ കഴിയാന്‍ പറ്റുമോ , നിനക്കും വേണ്ടേ സ്വന്തമായി ഒരു വീട് , ഇളയകുട്ടിക്ക് ഈ വീടും പറമ്പും കൊടുക്കണേന്ന് അച്ഛന്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ പറഞ്ഞതാ ,അവനാണേല്‍ ഇപ്പോ ഒരു കുടുംബവുമായി , ഞാന്‍ അവന്‍റെ കൂടെ അച്ഛന്‍റെ അസ്ഥിതറയില്‍ വിളക്കും വച്ച് ഇവിടെ കഴിഞ്ഞോളാം , എന്‍റെ കാര്യം ഓര്‍ത്ത് നീ പേടിക്കണ്ട ''

എല്ലാം കേട്ട് നിറഞ്ഞ കണ്ണോടെ ഉമ്മറപ്പടിയില്‍ പോയിരുന്ന സുരേഷിനോട് അമ്മ ഒന്നുകൂടി പറഞ്ഞു '' നിന്‍റെ ഓഹരി തരാന്‍ അവന്‍റെ കയ്യില്‍ ഒന്നും കാണില്ല , ചെറിയ കുട്ടിയല്ലേ അവന്‍ ''

'' അതെ അമ്മേ അവന്‍ ചെറിയ കുട്ടിയാണ് , അതുകൊണ്ട് അവന്‍ അച്ഛനാവാന്‍ പോകുന്നു..... .ഞാന്‍ വലിയ കുട്ടിയാണ് , അതുകൊണ്ട് ഞാന്‍ വല്ല്യച്ചനാവാന്‍ പോകുന്നു '' ഇതും പറഞ്ഞ് സുരേഷ് അകത്തേക്ക് കയറി കതകടച്ചു...

കതകടച്ചപാടെ കേട്ടത് ഒരു പൊട്ടികരച്ചിലായിരുന്നു... പിന്നെ കേട്ടത് ആ വീട്ടില്‍ ഇതുവരെ ആരും കേള്‍ക്കാത്ത ഉച്ഛത്തില്‍ സി . ഡി പ്ലെയറില്‍ നിന്നുള്ള സംഗീതമായിരുന്നു.....

visit :- www.trueandfun.blogspot.in 
www.facebook.com/TruenFun

No comments:

Post a Comment