Wednesday, 16 September 2015

പ്രകൃതി സംരക്ഷണ സമരങ്ങളില്‍

ആരാണ് ഏദനില്‍ പാടം നികത്തുന്നത്?

സൈലന്റ് വാലി മുതല്‍ ഇപ്പോള്‍ വിഴിഞ്ഞം വരെ നീളുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ കേരളത്തെ പഠിപ്പിച്ചത് പരിസ്ഥിതിയുടെ രാഷ്ട്രീയമാണ്. പ്രകൃതിസ്‌നേഹികള്‍ ഏറെയുള്ള കേരളത്തില്‍ നാള്‍ക്കുനാള്‍ വികസനത്തിന്റെ പേരിലുള്ള വിഭവക്കൊള്ള തുടരുകയാണ്- ഇനിവരുന്ന തലമുറയ്ക്കു വേണ്ടിയുള്ള ഈ ജനകീയ പ്രക്ഷോഭങ്ങള്‍ നിലവില്‍ ഏറ്റെടുക്കുന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമല്ല. ഒരു പ്രാര്‍ത്ഥന പോലെ പ്രകൃതി സംരക്ഷണ സമരങ്ങളില്‍ ഏര്‍പ്പെടുന്നത് ജീവിതത്തെ കൂടുതല്‍ മൂല്യമുള്ളതാക്കും.

വിഢികളല്ല നാം, എന്നതിന് ഉദാഹരണമാണ് വിത്ത് കുത്തി തിന്നാതിരിക്കുന്നു എന്നത്. പക്ഷെ, പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ രൂപപ്പെട്ട നെല്‍വയലുകള്‍ മലയിടിച്ച് നികത്തി അതിനു മുകളില്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടം കെട്ടിപ്പൊക്കുമ്പോള്‍ നാം വിഢികളാവുകയാണ്- വിത്ത് കുത്തി തിന്നുന്ന പമ്പര വിഢി.

മഞ്ഞും മഴയും വെയിലും വീഴുന്ന രാവും പകലും ദിവസത്തെ കൃത്യമായി പകുക്കുന്ന കേരളം ശരിക്കും സ്വര്‍ഗ്ഗമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം തെറ്റെന്ന് ഇവിടം സന്ദര്‍ച്ച കോടിക്കണക്കിന് സഞ്ചാരികള്‍ തിരുത്താത്തതും അതുകൊണ്ട് തന്നെയാണ്.

കേരളത്തിന് തൊട്ടയലത്ത് തമിഴ്‌നാട്ടില്‍ രാമേശ്വരത്ത് പോകാനിടയായി. അബ്ദുള്‍ കലാമിന്റെ ജന്മനാടാണ്. രാത്രിയാണ് എത്തിയത്. ചുട്ടുപൊള്ളുന്ന രാത്രി. എന്നാല്‍ ഒന്നു കുളിക്കാമെന്നു കരുതി പൈപ്പ് തുറന്നപ്പോള്‍ പശപോലെ കട്ടിയുള്ള വെള്ളം. അതില്‍ കുളിച്ചാല്‍ കൂടുതല്‍ പൊള്ളുകയേയുള്ളു. ധനുഷ്‌കോടിയില്‍ ഷൂട്ടിങ്ങിലുള്ള നടന്‍ ആസിഫ് അലിയെ കാണാനുള്ള യാത്രയായിരുന്നു. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാഹനത്തില്‍ ഇടം കിട്ടി. ധനുഷ്‌കോടിയില്‍ വലിയ ചൂടും വെയിലും. രണ്ട് കുടവാങ്ങി പോകാമെന്നായി ആര്‍ട്ട് ഡയറക്ടര്‍. രാമേശ്വരം ക്ഷേത്രത്തിനു ചുറ്റം ഏറെ കടകളുണ്ട്. ഒരൊറ്റ കടയില്‍ കുടയില്ല. അറിയാവുന്ന തമിഴില്‍ കാരണം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു- അവിടെ മഴപെയ്തിട്ട് രണ്ടുവര്‍ഷമായി! തിരികെ പോരുമ്പോള്‍ കണ്ടു കിഴക്കോട്ടൊഴുകുന്ന പെരിയാറായ വൈഗാര്‍ വറ്റിവരണ്ടു കിടക്കുന്നു. കൊടും വെയിലിന്റെ മധുര താണ്ടി തേനിയില്‍ കേരള അതിര്‍ത്തി കടന്നപ്പോള്‍ കൊടും മഴ.

മഴയും നദികളും ഇത്രയേറെയുണ്ടായിട്ടും കേരളീയര്‍ വെള്ളത്തില്‍ മാലിന്യം എറിയുന്ന വിഢികളായി മാറിയതെങ്ങനെയാണ്?

നാം സ്‌കൂള്‍ പുസ്തകങ്ങളിലൂടെ എടുത്തുപറയുന്ന ചരിത്രം വാസ്‌കോ ഡ ഗാമ മുതലാണെങ്കിലും അതിലും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ കുരുമുളക് തേടി ഇവിടെ കപ്പലുകള്‍ അടുത്തിരുന്നു. കേരളത്തിന്റെ പ്രകൃതിയുടെ അതിവിശിഷ്ട രുചികള്‍ തേടിയടുത്ത കപ്പലുകള്‍. മുസിരിസ് തുറമുഖവും തിരുനാവായയിലെ വാണിജ്യ സംഘവുമെല്ലാം പറയുന്നത് കേരളീയ പ്രകൃതിയുടെ സങ്കല്‍പ്പിക്കാനാവാത്ത സൃഷ്ടിവൈഭത്തെക്കുറിച്ചാണ്. കുരുമുളക് വള്ളി മറ്റെവിടെയോ നട്ടുപിടിപ്പിക്കാന്‍ കപ്പല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, കുരുമുളകു വള്ളിയുമായി പോകുന്ന കപ്പല്‍ തടയണമെന്നാവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് സാമൂതിരി പറഞ്ഞ വിഖ്യാതമായ ആ പ്രസ്താവന, തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ പറ്റില്ലല്ലോ, എന്നതാണ് നമ്മുടെ കാലാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും മികച്ച പ്രയോഗം.

കേരളത്തില്‍ കാടില്ലാത്ത ഒരേയൊരു ജില്ല ആലപ്പുഴ മാത്രമാണ്. കടലാവട്ടെ ഒന്‍പത് ജില്ലകള്‍ക്കുണ്ട്. കടലില്ലാത്ത പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകള്‍ക്കാവട്ടെ നദികളേറെയുണ്ട്. മലനാട്, ഇടനാട്, തീരപ്രദേശമെന്ന നിലയില്‍ നെടുനീളത്തില്‍ കൃത്യമായ അളവുകളില്‍ വിഭജിക്കപ്പെട്ട ഭൂപ്രദേശം. മലയില്‍ നിന്ന് ഒഴുകി ഇടനാടിനെയാകെ ഈറനണിയിച്ച് കായലുകളിലും വയലുകളിലും എക്കലും വളവും കൊണ്ടുവന്ന്, വേലിയേറ്റവും വേലിയിറക്കവുമുണ്ടാക്കി കടലില്‍ ലയിക്കുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന കബനിയും ഭവാനിയും പാമ്പാറും ഈ നാടിന്റെ രക്തക്കുഴലുകളാണ്. കേരളത്തിലൂടനീളം മൂവായിരത്തിലേറെ കിലോമീറ്റര്‍ നീളത്തില്‍ നദികളുണ്ട്. അവയുടെ കൈവഴികളും തോടുകളും ചേരുമ്പോള്‍ ജലം എത്രമാത്രം ഈ നാടിന്റെ ഉടലിലൂടെ ഒഴുകുന്നുവെന്നോര്‍ക്കുക.

നാമെത്രമാത്രം ഭാഗ്യമുള്ള ജനതയാണ്!

ജലത്തുള്ളിയാണ് ഇനിയുള്ള കാലത്തെ വജ്രമെന്ന് നാമെന്നിട്ടും മറക്കുന്നു. വികസന വിരുദ്ധമാണ് പരിസ്ഥിതിവാദമെന്ന പ്രചാരണം അതിശക്തമാണ്. പ്രകൃതിയില്‍ നിന്നും പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന വിഭവങ്ങളിലൂടെ അധികമായി സമ്പാദിക്കുന്ന സമ്പത്ത് ഉപയോഗിച്ച് വീണ്ടും പരിസ്ഥിതി നാശമുണ്ടാക്കുകയാണ് നാം.

മലകളില്‍ കാടുകളില്‍

സൈലന്റ് വാലി ഇന്ന് സംരക്ഷിതമാണ്. സൈ ലന്റ് വാലിയെ ദേശീയ സംരക്ഷിത വനമായി മാറ്റിയതിലേയ്ക്ക് നടന്ന പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച പ്രകടമായി നല്‍കിയത്. ജലവൈദ്യുത നിലയങ്ങളും ജലവിതരണവുമായി ബന്ധപ്പെട്ട് ഡാമുകളാണ് കാടിനെ മുക്കിക്കൊന്നത്. കൊച്ചു'കേരളത്തില്‍ 33 ഡാമുകളുണ്ട്. കൂടുതലും ഇടുക്കിയിലാണ്. 9 ഡാമുകളാണ് ഇടുക്കിയിലുള്ളത്. ഡാമുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം ഉരുള്‍പ്പൊട്ടലും ഭൂകമ്പങ്ങളുമായി പ്രതിധ്വനിക്കുകയാണ്. ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് ഇപ്പോഴും കേരളത്തിന്റെ വൈദ്യുതോല്‍പ്പാദനം എന്നത് അപകടകരമാണ്. കാലവും സാങ്കേതികവിദ്യയും വികസിച്ചിട്ടും പരിസ്ഥിതി ആഘാതം കുറഞ്ഞ ഊര്‍ജ്ജോല്‍പ്പാദനം സാധ്യമായിട്ടും നാമിപ്പോഴും പഴഞ്ചന്മാരായി തുടരുകയാണ്. സൂര്യന്‍, കാറ്റ്, തിര, മാലിന്യം തുടങ്ങിയവയിലൂടെയുള്ള പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോല്‍പ്പാദനം ലോകത്തെമ്പാടും പ്രചരിച്ചിട്ടും നമുക്ക് സോളാര്‍ വിവാദത്തിനപ്പുറത്തേയ്ക്ക് പോകാനായിട്ടില്ല. പക്ഷെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ എയര്‍പോര്‍ട്ടായത് വലിയ പ്രതീക്ഷയും മാതൃകയുമാവുകയാണ്.

ഡാമുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം തുടരുന്നതിനിടയിലാണ് പാറയ്ക്കും പൂഴിക്കും വേണ്ടിയുള്ള മലതുരക്കലുകള്‍. നാം കെട്ടിയുയര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങള്‍ ആ മലകളാണെന്ന് മറന്നു പോയിരിക്കുന്നു. കോണ്‍ക്രീറ്റ് എന്നത് ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യയാണ്. കെട്ടിട നിര്‍മ്മാണം പരസ്ഥിതിക്ക് അനുയോജ്യമായ പുതിയ സാങ്കേതിക വിദ്യയിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു കഴിഞ്ഞു. എന്നാല്‍ നമ്മുടെ എഞ്ചിനീയര്‍മാര്‍ പുതിയ സാങ്കേതിക വിദ്യയോട് മുഖം തിരിക്കുകയാണ്. അവര്‍ക്ക് കരിങ്കല്ലും വെട്ടുകല്ലും വേണം. കേരളത്തിലെ ക്വാറികളുടെ എണ്ണം കേട്ടാല്‍ നാം ഞെട്ടും. നീണ്ട നാളത്തേയ്ക്ക് ഖനന അനുമതിയുള്ള 487 ക്വാറികളും ഒരു വര്‍ഷത്തേയ്ക്ക് ലൈസന്‍സുള്ള 2308 ക്വാറികള്‍ക്കും പുറമെ അനധികൃതമായി 1700 ക്വാറികള്‍ കേരളത്തിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.

ഭീതിദമാണ് കാര്യങ്ങള്‍. മുതലമടയിലെ മാത്രം ഉദാഹരണമെടുക്കാം. ലോകത്ത് ജനുവരിയില്‍ മാമ്പഴക്കാലമുള്ള അപൂര്‍വ്വം പ്രദേശമാണത്. ബൊളീവിയയാണ് മറ്റൊരിടം. കിലോമീറ്ററുകള്‍ ആഴത്തിലാണ് ഇവിടെ പാറതുരക്കല്‍ നടന്നിരിക്കുന്നത്. ഫലമോ, പ്രദേശത്തെ ജലനിരപ്പ് താണു. കിണറുകളില്‍ ജലമില്ല. കൃഷി കരിഞ്ഞു തുടങ്ങി. എല്ലാ പാറമടകളുടേയും ചുറ്റുമുള്ള അവസ്ഥ ഇതു തന്നെയാണ്.

രാഷ്ട്രീയ- ഭരണകൂട- സാമുദായിക പിന്തുണയോടെയാണ് ദാരുണമായ ഖനനം നടക്കുന്നത്. ഖനികള്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന വാദം ഇപ്പോള്‍ വിലപ്പോകുന്നില്ല. ജീവിതവും കൃഷിയും മുടങ്ങിയ കാട്ടുവാസികളും കുടിയേറ്റക്കാരും ഖനികളില്‍ സമരമുയര്‍ത്തുകയാണ്.

കൃഷിയാണ് കേരളത്തിന്റെ മൂലധനമെന്ന സത്യം മറച്ച് വിനോദ സഞ്ചാരമാണ് വരുമാന മാര്‍ഗ്ഗമെന്ന കള്ള സത്യം പ്രചരിപ്പിച്ചതിലൂടെ റിസോര്‍ട്ടുകള്‍ കാടുകളില്‍ പെരുകി. റിസോര്‍ട്ടുകള്‍ക്കായി നടത്തിയ കയ്യേറ്റങ്ങളും നിര്‍മ്മാണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണ്. ആയിരക്കണക്കിന് സീറ്റിങ് കപ്പാസിറ്റിയുള്ള കണ്‍വെന്‍ഷന്‍ സെന്ററുകളുള്ള റിസോര്‍ട്ടുകളടക്കം നമ്മുടെ കാടുകളിലൂണ്ടെന്നതാണ് സത്യം.

അപൂര്‍വ്വങ്ങളായ ജന്തുജീവജാലങ്ങള്‍ നിറഞ്ഞ നമ്മുടെ കാടാണ്, നമ്മുടെ ഹൃദയമെന്ന് നാം മറന്നു കഴിഞ്ഞു. പശ്ചിമഘട്ടത്തിലും വലുതായി ഒന്നുമില്ലെന്ന സന്ദേശം ഉയര്‍ത്തുന്ന സമരങ്ങള്‍ പെരുകുകയാണ്. മാഫിയയായി വളര്‍ന്നു കഴിഞ്ഞ ഖനിയുടമകളാണ് പ്രധാന പ്രതിരോധമുയര്‍ത്തുന്നത്. കാട്ടിലും അനുബന്ധ പ്രദേശങ്ങളിലുമുള്ള കൃഷിയിടങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നിര്‍മ്മാണവും ഖനനവും തടയുന്ന നിലയിലുള്ള സഹ്യസംരക്ഷണ പ്രസ്ഥാനങ്ങള്‍ പുതിയ കാലത്തെ സൈലന്റ് വാലിയാവുകയാണ്. എന്നാല്‍, പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ മാവോയിസ്റ്റ് അനുകൂല ഫാസിസ്റ്റ് സംഘടനകള്‍ വനാതിര്‍ത്തികളില്‍ വ്യാജസാന്നിധ്യം ഉറപ്പിക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള തീവ്രവാദ സാന്നിധ്യം മാഫിയയ്ക്കാണ് കൂടുതല്‍ ഗുണകരമാകുന്നത്.

മാലിന്യനാട് ഇടനാട്

എല്ലാ മാലിന്യ കുഴലുകളും പുഴകളിലേയ്ക്ക് തിരിച്ചു വച്ചും പുഴകളുടെ അടിത്തട്ട് വാരി കോണ്‍ക്രീറ്റില്‍ ചേര്‍ത്തും വയലുകള്‍ നികത്തിയും ഇടനാടിന്റെ കാര്‍ഷിക ജീവിതം താറുമാറാക്കി കഴിഞ്ഞു. ഫാക്ടറികളില്‍ നിന്ന് രഹസ്യമായും പരസ്യമായും പുറന്തള്ളലുകള്‍ പുഴകളിലേയ്ക്കാണ്. കോഴിത്തീറ്റക്കാരായ മലയാളികള്‍ ഓരോ ദിവസവും വലിച്ചെറിയുന്ന കോഴിവേസ്റ്റ് മാത്രം മതി പുഴകളും തോടുകളും കായലും അഴുകാന്‍. ശുദ്ധജല-കായല്‍ മത്സ്യങ്ങളുടെ ലഭ്യത കുറയുകയും അവയില്‍ പലതും നശിച്ചതും വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണ്. പുഴയും കായലും നശിച്ചാല്‍ നെല്‍കൃഷി സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ എനിക്കെന്ത് ചേതമെന്ന സ്വാര്‍ത്ഥ ചിന്തയ്ക്ക് ഇനിയിടമില്ല. കാരണം, വിഷമയമായ ഭൂമിയുടെ പകര്‍ച്ചവ്യാധി മറ്റു പല ജീവികളേയും കൊന്നൊടുക്കിയ പോലെ രോഗങ്ങളായി മനുഷ്യനിലേയ്ക്കും പടരും. കൊതുകും എലിയും ഭൂമിയുടെ വ്യാധിയയെയാണ് മനുഷ്യനിലേയ്ക്ക് പകര്‍ത്തുന്നത്.

വിഷം തളിച്ച പച്ചക്കറികളും രാസവളങ്ങളിട്ട് വളക്കൂറില്ലാതായ മണ്ണും തിരിച്ചു പിടിക്കാന്‍ ജനത പുതിയ കാര്‍ഷിക പരീക്ഷണങ്ങള്‍ നടത്തുകയാണ്. വിഷമില്ലാത്ത ഭക്ഷണമൊരുക്കാനുള്ള ശ്രമം ജീവിത സമരമാവുകയാണ്. ഒരു തരി സ്ഥലം തരിശിടില്ലെന്നും സ്വന്തം വീട്ടിലേയ്ക്കുള്ളത് സ്വന്തം മുറ്റത്ത് നിന്നും എന്നതാണ് പുതിയ മുദ്രാവാക്യം. മാലിന്യം വേസ്റ്റല്ലെന്നും അത് വലിച്ചെറിയാനുള്ളതല്ലെന്നും വളമാക്കാനുള്ളതാണെന്നും തിരിച്ചറിയുകയാണ് ജനത.

ഈ ഓണത്തിന് കേരളത്തില്‍ സിപിഐ (എം)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആരംഭിച്ച പച്ചക്കറി കൃഷി മാതൃകാപരമാണ്. കെപിസിസിയും അതേറ്റെടുത്തു. സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷപ്പാര്‍ട്ടികള്‍ ഗൗരവപൂര്‍വ്വം കൃഷിയേറ്റെടുത്തെങ്കിലും ജനം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ കൃഷിയിലേയ്ക്ക് വന്നിട്ടില്ല. ഏറ്റവും കൂടുതല്‍ വിഷം ഭക്ഷണത്തിലെത്തുന്നത് വേപ്പിലയിലൂടെയാണ്. എന്നാല്‍, രണ്ട് ചുവട് വേപ്പിലയെങ്കിലും നടാമെന്ന് ഇനിയും കരുതാത്ത മടി, ഉപഭോഗ സംസ്‌ക്കാരത്തിന്റേതാണ്. എല്ലാം വാങ്ങാമെന്ന മുഢസ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരറിയുക, സ്വന്തമായി കൃഷി ചെയ്യുന്നതാണ് ഇപ്പോള്‍ ഫാഷന്‍.

മഴവെള്ള സംഭരണികള്‍ പുതിയ കെട്ടിടങ്ങളുടെ കൂടെ നിര്‍ബന്ധമാക്കിയത് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പക്ഷെ പെരിയാര്‍ ഇപ്പോഴും ചുവന്നും വെളുത്തും കൂടുതല്‍ വിഷമയമാണ്- പുഴകള്‍ സംരക്ഷിക്കാനുള്ള ജനകീയ സമരങ്ങള്‍ തീരങ്ങളിലൂണ്ട്. ഒപ്പം കണ്ടല്‍ക്കാടുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളും. ഫാക്ടറികളില്‍ ശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍ബന്ധമാണെങ്കിലും പേരിനൊന്ന് സ്ഥാപിച്ച്, രഹസ്യ കുഴലുകളിലൂടെ പുഴയിലേയ്ക്കു തന്നെ ഒഴുക്കുകയാണ്.

നഗരങ്ങളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഇപ്പോഴും താളം തെറ്റിയ അവസ്ഥയിലാണ്- വൈദ്യുതിയടക്കം ഉല്‍പ്പാദിപ്പിക്കാവുന്ന മികച്ച സ്രോതസാണിത്. വിമാനത്താവളങ്ങളുടെ പേരില്‍ വയനാട്ടിലും ആറന്മുളയിലും സമരങ്ങള്‍ തുടരുകയാണ്.

തീരത്തെ മണലും 
വിഴിഞ്ഞത്തെ മോഹവും

വിഴിഞ്ഞം തുറമുഖത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുകയാണ്. ഈ തുറമുഖത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം മാത്രമേ നടക്കൂ, അല്ലാതെ ഊതിവീര്‍പ്പിക്കപ്പെട്ട ഒരു വികസനവും തീരത്തടുക്കില്ലെന്ന് വിമര്‍ശനം ഉയരുന്നു. വിഴിഞ്ഞം തുറമുഖത്തിനും അനുബന്ധ നിര്‍മ്മാണങ്ങള്‍ക്കുമായി വന്‍ തോതിലുള്ള പാറ ഖനനമാണ് നടക്കാന്‍ പോകുന്നത്. ഇതിനെതിരെയും സമരമുയരുകയാണ്.

കേരള തീരത്തെ കരിമണലടക്കമുള്ള മണലിനോടുള്ള ആക്രാന്തം ഇനിയും നിലച്ചിട്ടില്ല. ആലപ്പുഴയില്‍ നടന്ന കരിമണല്‍ ഖനനം കക്ഷി-രാഷ്ട്രീയ ഭിന്നതയില്ലാത്ത പരിസ്ഥിതി സമരത്തിന് ഉദാഹരണമാണ്. അന്നവിടെ സിപിഎം ജില്ലാ സെക്രട്ടറിയായ എംഎ ബേബി, എം.പിയായിരുന്ന വി.എം സുധീരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മത-രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനം സംഘടിച്ചത്. കാടു കയ്യേറാന്‍ കഴിയാത്തതിലുള്ള മോഹഭംഗം തീര്‍ക്കാന്‍ കടപ്പുറം കയ്യേറുന്നത് ഇന്ന് വ്യാപകമാണ്. റിസോര്‍ട്ടുകളുടെ മറവിലാണ് ഈ കയ്യേറ്റങ്ങള്‍.

കേരളത്തിന്റെ മണ്ണും കാലാവസ്ഥയും ലോകത്തെ ഏറ്റവും മികച്ച കൃഷിയിടത്തിന്റേതു തന്നെ. ലോക വിപണിയില്‍ മൂല്യമേറിയ ഭക്ഷ്യവസ്തുക്കളും മത്സ്യവും കാര്‍ഷിക- അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് കേരളത്തിന്റെ സമ്പത്ത്. സഞ്ചാരികള്‍ വരുന്നത്, കേരളത്തിന്റെ കാലാവസ്ഥയില്‍ അലിയാനാണ്. അല്ലാതെ കോണ്‍ക്രീറ്റിന്റെ കൃത്രിമം കാണാനല്ല- ലോകത്തെ നിര്‍മ്മിച്ച് അല്‍ഭുതപ്പെടുത്താന്‍ കേരളം മെനക്കെടേണ്ടതില്ല. പകരം നിര്‍മലമായ പ്രകൃതി ഇവിടെയുണ്ടായാല്‍ മതി- സൗഭാഗ്യങ്ങള്‍ ഈ നാടിനെ തേടി വരും.

ഓര്‍ക്കുക; നാം ഒരു തരി മാലിന്യം വലിച്ചെറിയുമ്പോള്‍, അത് ഈ പ്രകൃതിയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതിന് തുല്യമാണ്. അമ്മയുടെ മുഖത്ത് തുപ്പുന്നതിന് തുല്യം. ഒന്നും വലിച്ചെറിയരുത്- വ്യക്തിയായാലും ഫാക്ടറിയായാലും. മുലപ്പാല്‍ കുടിക്കാന്‍ അനുവദിച്ച അമ്മയുടെ രക്തം കൂടി വലിച്ചു കുടിക്കുന്നതു പോലെയാണ് അമിത വിഭവ ഉപഭോഗം- കുളിക്കുമ്പോള്‍ ഒരു കപ്പ് വെള്ളം കുറച്ചു നോക്കൂ; അങ്ങിനെയും സമരം ചെയ്യുന്ന മനുഷ്യര്‍ കേരളത്തിലുണ്ട്. മിതവ്യയം പ്രാര്‍ത്ഥന തന്നെയാണ്. കാരണം ഈ കാറ്റും വെളിച്ചവും മഴയും ഇവിടെയില്ലെങ്കില്‍, ഏതു യന്ത്രം നമ്മുടെ ജീവന്‍ നിലനിര്‍ത്താനാണ്. മല തുരന്ന് നാം കെട്ടിയുയര്‍ത്തിയ ഒരു ദേവാലയവും അപ്പോള്‍ പ്രാര്‍ത്ഥന കേള്‍ക്കാനുണ്ടാവില്ല- ഇനി പണിയുന്ന പള്ളികളെങ്കിലും പ്രകൃതി സൗഹൃദമായതാവട്ടെ. നല്ല പള്ളികള്‍ നല്ല വീടുകള്‍ സൃഷ്ടിക്കും. ലോക്കല്‍ ബസില്‍ ബിഷപ് സഞ്ചരിച്ചാല്‍ വിശ്വാസി കാറെടുക്കും മുന്‍പ് മൂന്നുവട്ടം ആലോചിക്കും. ഓസോണ്‍ പാളിയിലെ ദ്വാരം ഇനിയും വലുതാകാതിരിക്കാന്‍, ഒരു ലോക്കല്‍ ബസ് യാത് പോലും സഹായകമാണെന്ന് മറക്കാത്തവരുണ്ട്, കേരളത്തില്‍

visit ::

www.trueandfun.blogspot.in

www.facebook.com/TruenFun

No comments:

Post a Comment